HAPPY BIRTHDAY BIG B
ഫ്രഞ്ച് സംവിധായകൻ ഫ്രാങ്കോയിസ് ട്രൂഫൗട്ട് അദ്ദേഹത്തെ “വൺ-മാൻ ഇൻഡസ്ട്രി” എന്ന് വിളിച്ചു
ആമസോൺ അലക്സയുടെ ആദ്യ ഇന്ത്യൻ ശബ്ദം
ശബ്ദം മോശം എന്ന അഭിപ്രായത്തിൽ അനൗൺസർ ജോലി നിരസിക്കപ്പെട്ട വ്യക്തി അതെ സാക്ഷാൽ അമിതാഭ് ബച്ചൻ . ഇന്ന് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്റെ പിറന്നാൾ ദിനം .
1969 ൽ മൃണാൾ സെന്നിന്റെ ഭുവൻ ഷോം എന്ന ദേശീയ അവാർഡ് സിനിമയിലെ ശബ്ദ സാന്നിദ്ധ്യമായി ബച്ചൻ ചലച്ചിത്ര രംഗത്ത് തന്റെ അരങ്ങേറ്റം നടത്തി. 1968-ൽ മുംബൈയിൽ എത്തിയ ബച്ചൻ 1969-ൽ ഖ്വാജാ അഹ്മദ് അബ്ബാസ് സംവിധാനം ചെയ്ത സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തി. ഈ ചിത്രത്തിലെ ഏഴ് നായകന്മാരിൽ ഒരാളായിട്ടാണ് അദ്ദേഹത്തിന്റെ അഭിനയരംഗത്തേയ്ക്കുള്ള തുടക്കം. ഉത്പാൽ ദത്ത്, അൻവർ അലി (ഹാസ്യനടൻ മെഹ്മൂദിന്റെ സഹോദരൻ), മലയാള നടൻ മധു, ജലാൽ ആഘ എന്നിവരാണ് ബച്ചന്റെ ഒപ്പം ഈ ചിത്രത്തിൽ അഭിനയിച്ചത്.
വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും പ്രസ്തുത ചിത്രത്തിലെ അഭിനയം മികച്ച പുതുമുഖത്തിനുള്ള ദേശിയ പുരസ്കാരം ബച്ചനു നേടിക്കൊടുത്തു. പർവാനയിൽ (1971) തന്റെ ആദ്യ വൈരുദ്ധ്യാത്മക വേഷമായ കൊലപാതകിയായി മാറിയ കാമുകന്റെ വേഷം അദ്ദേഹം ചെയ്തു. പർവാനയെ തുടർന്ന് 1971-ൽ സുനിൽദത്ത് സംവിധാനം ചെയ്ത രേഷ്മ ഓർ ഷേറ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ബച്ചൻ ബോളിവുഡ് സിനിമാലോകത്ത് ശ്രദ്ധേയനായി. 1971ൽ തന്നെ പുറത്തിറങ്ങിയ, ഹൃഷികേശ് മുഖർജീ സംവിധാനം ചെയ്ത ആനന്ദ് എന്ന ചലച്ചിത്രത്തിലെ ദോഷൈകദൃക്കായ ഡോക്ടറുടെ വേഷം ബച്ചനു ആ വർഷത്തെ മികച്ച സഹനടനുള്ള ഫിലിംഫെയർ പുരസ്കാരം നേടിക്കൊടുത്തു. ഈ സമയത്ത് തന്റെ ഭാവി വധുവായി മാറിയ ജയ ഭാദുരി അഭിനയിച്ച ഗുഡ്ഡി എന്ന സിനിമയിലും ഒരു അതിഥി വേഷത്തിൽ അഭിനയിച്ചു.
ബവാർച്ചി എന്ന ചിത്രത്തിന്റെ ഏതാനും ഭാഗങ്ങളിൽ അദ്ദേഹം ശബ്ദം കടം കൊടുത്തിരുന്നു. 1972 ൽ എസ്. രാമനാഥൻ സംവിധാനം ചെയ്ത ബോംബെ ടു ഗോവ എന്ന റോഡ് ആക്ഷൻ കോമഡിയിൽ അദ്ദേഹം പ്രത്യക്ഷപ്പെടുകയും ഈ ചിത്രം സാമാന്യവിജയം നേടുകയം ചെയ്തു. ആദ്യകാലഘട്ടത്തിൽ ബച്ചന്റെ പല സിനിമകളും മികച്ച പ്രകടനം കാഴ്ചവച്ചില്ല, പക്ഷേ അത് മാറ്റത്തിലേയ്ക്കുള്ള ഒരു തുടക്കമായിരുന്നു.
തന്റെ മുപ്പതാം വയസ്സിൽ പന്ത്രണ്ട് ഫ്ലോപ്പുകളും രണ്ട് ഹിറ്റുകളും മാത്രമുള്ള ഒരു “പരാജയപ്പെട്ട പുതുമുഖം” ആയിട്ടാണ് ബച്ചൻ രംഗത്തു പിടിച്ചുനിൽക്കാനുള്ള തീവ്രശ്രമം നടത്തുന്നത്. (ബോംബെ ടു ഗോവയിലെ നായകവേഷവും ആനന്ദിലെ സഹ കഥാപാത്രവും മാത്രമായിരുന്നു അദ്ദേഹത്തിന്റെ മികച്ച സിനിമകളായി എടുത്തുപറയുവാനുണ്ടായിരുന്നത്). സലിം ഖാനും ജാവേദ് അക്തറും അടങ്ങുന്ന തിരക്കഥാകൃത്ത് ദ്വയം ‘സലിം-ജാവേദ്’ ബച്ചനിലെ അഭിനേതാവിനെ താമസിയാതെ കണ്ടെത്തി.