END OF AN ERA : REMEMBERING INNOCENT വൈലോപ്പിള്ളി മാഷ് ഒരിക്കൽ അടിയന്തരമായി തെക്കേത്തല വറീതിനെ വിളിച്ചു മകൻ ഇന്നസന്റിനെക്കുറിച്ചു പറഞ്ഞു . ‘വറീതേ ഇന്നലെ സ്കൂളിൽ റിപ്പബ്ലിക് ഡേ ആഘോഷങ്ങൾ ഉണ്ടായിരുന്നു.തന്റെ മോനോട് ഓലപ്പടക്കം മാത്രമേ പൊട്ടിക്കാവൂ എന്നു ഞാൻ കർശനമായി പറഞ്ഞിട്ടും.അവൻ രഹസ്യമായി രണ്ടുമൂന്ന് ഗുണ്ടുകൾ പൊട്ടിച്ചു . അവൻ സ്കൂളിൽ അല്ലാതെയും പല പല ഗുണ്ടുകൾ പൊട്ടിക്കാറുണ്ട്.ജീവിതത്തിൽ ഉടനീളം അവൻ ഗുണ്ടുകൾ പൊട്ടിച്ചോണ്ടിരിക്കും.വറീതേ, തടസ്സമൊന്നും നിക്കണ്ട. അതാ തനിക്കു നല്ലത്.’ ആ വാക്കുകൾ സത്യമായി ജീവിതത്തിൽ ഉടനീളം ഇന്നസന്റ് മലയാളികളെ ചിരിപ്പിച്ചു . മലയാളത്തിന്റെ സ്വന്തം ഇന്നസെന്റ് ഓർമ്മയായി…അദ്ദേഹത്തെ ഓർത്തു കൊണ്ട് സലിം കുമാർ എഴുതിയ കുറിപ്പ് :
ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീർന്നു.
എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളിൽ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികൾ ഓർമ്മകളുടെ നനുത്ത കാറ്റിൽ ജീവിതാവസാനം വരെ നമ്മളിൽ പെയ്തുകൊണ്ടേയിരിക്കും.
ഇന്നസെന്റ് ചേട്ടന് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നില്ല,
മരിച്ചു പോയി എന്നും ഞാൻ വിശ്വസിക്കുന്നില്ല,അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാൻ പറ്റാത്ത ഒരു ലൊക്കേഷനിൽ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.ഞാനുമുണ്ട് ആ സിനിമയിൽ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാൻ പറ്റില്ലലോ.എന്നാലും മാസത്തിൽ രണ്ടു തവണയെങ്കിലും എന്റെ ഫോണിൽ തെളിഞ്ഞു വരാറുള്ള Innocent എന്ന പേര് ഇനി മുതൽ വരില്ല എന്നോർക്കുമ്പോൾ….
മോഹൻലാൽ എഴുതിയ കുറിപ്പ് : എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് … ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും…